
തിരുവമ്പാടി:കനത്ത മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റിൽ മലയോര പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. ശനിയാഴ്ച പുലർച്ചെയും ഇന്നലെ പുലർച്ചെയുമാണ് കാറ്റ് ആഞ്ഞുവീശിയത്. പലയിടത്തും മരങ്ങൾ കടപുഴകി. വൈദ്യുത പോസ്റ്റുകളും ലൈനുകളും മുറിഞ്ഞു വീണു. വീടുകൾക്ക് കേടുപാട് സംഭവിച്ചു. വ്യാപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്.
പുതുപ്പാടി വൈദ്യുതി സെക്‌ഷൻ പരിധിയിൽ 11 പോസ്റ്റുകൾ തകർന്ന് വൈദ്യുതി വിതരണം താറുമാറായി. ഇവിടെ 9 ലോ ടെൻഷൻ പോസ്റ്റുകളും 2 ഹൈ ടെൻഷൻ പോസ്റ്റുകളുമാണ് തകർന്നത്.വിവിധ സ്ഥലങ്ങളിലായി 27 ഇടങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടി വീണു. 53 സ്ഥലങ്ങളിൽ വൈദ്യുതി ലൈനിനു മുകളിലേക്ക് മരങ്ങൾ വീണ് വൈദ്യുതി വിതരണം താറുമാറായി. ഞായറാഴ്ച അവധിയിലായിരുന്ന ജീവനക്കാരെയും വിളിച്ച് വരുത്തിയെങ്കിലും പല സ്ഥലങ്ങളിലും രാത്രി വൈകിയും വൈദ്യുതി വിതരണം പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
പുതുപ്പാടിയിൽ വൈദ്യുതി വകുപ്പിന് മാത്രമായി ഇതിനകം നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു.പുതുപ്പാടി 9ാം വാർഡിലെ തരിശിയിൽ ശാന്തയുടെ നിർമാണത്തിലിരുന്ന വീടിന്റെ മേലെ മരം വീണ് നാശം സംഭവിച്ചു. ലൈഫ് മിഷൻ ലോൺ എടുത്ത് നിർമിക്കുന്ന വീട് ലിന്റൽ പൊക്കം വരെ പണി തീർന്നതാണ്. പുതുപ്പാടി ആനോറമ്മൽ വിജയന്റെ വീടിനോട് ചേർന്നുള്ള ടോയ്‌ലറ്റ് മരം വീണ് പൂർണമായും തകർന്നു.നാക്കിലമ്പാടി ഉന്നതി കോളനിയിലെ ചിന്നന്റെ വീടിനു മേലെ മരം വീണ് കേടുപാട് പറ്റി. ചമൽ പൂവൻമലയിൽ ഹരീഷിന്റെ വീടിനു മേലെ മരം വീണ് വീടിനു കേടുപാട് പറ്റി. പുതുപ്പാടി വേനക്കാവ് അങ്ങാടിയിൽ വലിയ തേക്ക് മുറിഞ്ഞ് വീണ് മൂന്ന് വൈദ്യുതി പോസ്റ്റുകൾ പൊട്ടുകയും റോഡ് അടയുകയും ചെയ്തു. പിള്ളച്ചിറ ദേവസ്യയുടെ പറമ്പിലെ തേക്കാണ് മുറിഞ്ഞ് വീണത്. ഇവിടെ രാവിലെ ആറരയോടെ ആഞ്ഞടിച്ച കാറ്റിലാണ് തേക്ക് മുറിഞ്ഞ് വീണത്. മൂപ്പൻകുഴി റോഡിലും തേക്ക് മുറിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു.



