അരിപ്പാറ അപകടം: കൂടുതൽ ലൈഫ് ഗാർഡുകളെയും പോലീസ് എയ്ഡ് പോസ്റ്റും സ്ഥാപിക്കണം

കലക്ടറേറ്റിൽ ഉന്നതലയോഗം നാളെ
തിരുവമ്പാടി: ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ അപകടമരണങ്ങൾ തുടരുന്നതിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് ആക്ഷേപം. ഏതാനും വർഷത്തിനുള്ളിൽ 27 പേരാണ് ഈ വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചത്.ആവശ്യത്തിന് ലൈഫ് ഗാർഡുകളെ നിയമിക്കാത്തതും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതും ആണ് അപകടം തുടർക്കഥയാകുന്നതിന് കാരണം. മലയോര മേഖലയിലെ ഏറ്റവും വിശാലമായ പുഴ തീരമുള്ള പ്രദേശമാണ് അരിപ്പാറ വെള്ളച്ചാട്ടം കോടഞ്ചേരി-തിരുവമ്പാടി പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ഇരുവഞ്ഞിപുഴയിലെ അരിപ്പാറയിലേക്ക് സന്ദർശക പ്രവാഹമാണ്.
രണ്ട് ലൈഫ് ഗാർഡുകൾ മാത്രമാണ് ഇവിടെ ഉള്ളത്. ടിക്കറ്റ് കൊടുക്കാനും ആളുകളെ നിയന്ത്രിക്കാനും ശുചീകരണം നടത്താനും എല്ലാറ്റിനും ഇവരാണ് ഉള്ളത്. കോടഞ്ചേരി പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും തൂക്കുപാലം കയറി അരിപ്പാറയിലേക്ക് ധാരാളം സന്ദർശകർ എത്താറുണ്ട്.
ഇവർക്ക് ടിക്കറ്റ് കൊടുക്കുകയും ആളുകളെ നിയന്ത്രിക്കുകയും അപകടത്തിൽ പെടുന്നവരെ രക്ഷിക്കുകയും ചെയ്യേണ്ടത് രണ്ട് ലൈഫ് ഗാർഡുകൾ മാത്രമാണ്. അരിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന കയങ്ങളിലേക്ക് ആളുകൾ പോകാതെ നിയന്ത്രിക്കേണ്ടതും ഇതേ ലൈഫ് ഗാർഡുകൾ മാത്രമാണ്. അവധി ദിവസങ്ങളിൽ വൻ ജനപ്രവാഹം ആണ് അരിപ്പാറയിലേക്ക് എത്തുന്നത്. കോവിഡ് ആരംഭിക്കുന്നതിനു മുൻപ് അവധി ദിവസങ്ങളിൽ പോലീസിന്റെ എയ്ഡ് പോസ്റ്റ് ഇവിടെ പ്രവർത്തിച്ചിരുന്നു. എന്നാൽ സീസൺ ആരംഭിച്ചിട്ടും ഇത് പുനഃസ്ഥാപിച്ചിട്ടില്ല.
ശുചീകരണ തൊഴിലാളികളോ അടിയന്തര സഹായത്തിന് മറ്റു സൗകര്യങ്ങളോ അരിപ്പാറയിൽ ഏർപ്പെടുത്തിയിട്ടില്ല. രണ്ട് ലൈഫ് കാർഡുകൾ ഇവിടെ ജോലി ചെയ്യുന്നത് തുഛമായ വേതനത്തിന് ആണ്. കൂടുതൽ ലൈഫ് ഗാർസുകളെ നിയമിക്കുകയും പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുകയും വേണം. അപകടം ഉണ്ടാകുമ്പോൾ അടിയന്തര രക്ഷാപ്രവർത്തനം നടത്താനുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം. വേനൽക്കാലത്ത് കുളിരുതേടി എത്തുന്ന വിനോദസഞ്ചാരികൾ പലരും അരിപ്പാറയിലെ കുഴികളുടെ ആഴം അറിയാതെയും ഒഴുക്കിന്റെ ശക്തി അറിയാതെയും പാറകളുടെ വഴുക്കൽ മനസ്സിലാക്കാതെയും മരണകയത്തിലേക്കു പോകുന്നത് അവസാനിപ്പിക്കുവാൻ അധികൃതരുടെ അടിയന്തരമായ ഇടപെടൽ അനിവാര്യമാണ്
കലക്ടറേറ്റിൽ ഉന്നതലയോഗം നാളെ
മലയോരത്തെ ജലാശയങ്ങളിലെയും വെള്ളച്ചാട്ടങ്ങളിലെയും അപകടങ്ങൾ ഒഴിവാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ നാളെ നാളെ മണിക്ക് കളക്ടറുടെ ചേമ്പറിൽ തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റുമാർ, പോലീസ് സ്റ്റേഷൻ ഓഫീസർമാർ, DTPC അധികൃതർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.



