
കൊടിയത്തൂർ: മഴക്കാലത്തുണ്ടാവുന്ന പകർച്ചവ്യാധികൾ തടയുക, പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും വീടുകളും സ്ഥാപനങ്ങളും മാലിന്യ മുക്തമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച ക്ലീൻ കൊടിയത്തൂർ പദ്ധതിയുടെ ഭാഗമായി അവസാന ലോഡ് മാലിന്യവും കൊടിയത്തൂരിൽനിന്ന് കയറ്റിയയച്ചു.
1,76,000 ത്തിലേറെ കിലോ മാലിന്യമാണ് ഗ്രീൻ കേരള കമ്പനിയുടെ നിറവ് ഏജൻസിക്ക് കൈമാറിയത്. ഹരിത കർമസേനാംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ വാർഡുകളിൽനിന്ന് ഹരിത കർമസേനാംഗങ്ങൾ എത്തി മാലിന്യങ്ങൾ ശേഖരിച്ച് ഏജൻസിക്ക് നൽകുകയായിരുന്നു. 34 ലോഡ് മാലിന്യമാണ് പഞ്ചായത്തിൽനിന്ന് കയറ്റിയയച്ചത്.
ഇനിമുതൽ ഹരിത കലണ്ടർ പ്രകാരമായിരിക്കും മാലിന്യം ശേഖരിക്കുക എന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് പറഞ്ഞു. ഒന്നാം ഘട്ടത്തിൽ അവസാന ലോഡ് മാലിന്യം കയറ്റിയയച്ചത് പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡൻറ് ഷിഹാബ് മാട്ടുമുറി, ആയിഷ ചേലപ്പുറത്ത്, ദിവ്യ ഷിബു, എം.ടി. റിയാസ്, ബാബു പൊലുകുന്നത്ത്, രതീഷ് കളക്കുടിക്കുന്ന്, ടി.കെ. അബൂബക്കർ, അസി. സെക്രട്ടറി പ്രിൻസിയ, ഹരിത കർമസേനാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.



