
കോടഞ്ചേരി : പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പുഴയിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനനിരോധനവും വകവെക്കാതെ സഞ്ചാരികൾ എത്തുന്നത് അധികൃതരെയും നാട്ടുകാരെയും പ്രയാസത്തിലാക്കുന്നു.
ഇരുവഞ്ഞിപ്പുഴയിലും കൈവഴികളിലും ഉണ്ടാകുന്ന അപകടപരമ്പരയിലെ ഒടുവിലത്തേതാണ് ഞായറാഴ്ച തുഷാരഗിരിയിൽ യുവാവിനെ കാണാതായ സംഭവം. രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ സഹപാഠികളായ അഞ്ചംഗസംഘമാണ് ഇവിടെ എത്തിയത്. കുളിക്കാനിറങ്ങിയ മണ്ണൂർ സ്വദേശി അമൽ പച്ചാട്ടിനെയാണ് കാണാതായത്.
കെ.എസ്.ഇ.ബി. താത്‌കാലികജീവനക്കാരായ ബാബു, ബാലകൃഷ്ണൻ. രാജു കാഞ്ഞിരത്തിങ്കൽ എന്നിവരുടെ സമയോചിതമായ ഇടപെടൽ മൂലം ഡൽഹി സ്വദേശിയായ യുവാവിനെ രക്ഷിക്കാനായി. ഒഴുക്കിൽപ്പെട്ട സറബ് ജ്യോതി സിങ്ങിനെ കേബിൾ ഇട്ടു കൊടുത്താണ് ഇവർ രക്ഷിച്ചത്.
തുഷാരഗിരി, ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം, അരിപ്പാറ, കുറുംകയം എന്നിവിടങ്ങളിലായി ഒട്ടേറെപേർക്കാണ് അപകടം ഉണ്ടായത്. പ്രദേശത്തെ പുഴകളുടെ ഭൂമിശാസ്ത്ര പ്രത്യേകതകൾ അറിയാതെ എത്തുന്ന യുവാക്കളാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും.
പുഴകളിലെ കരിങ്കൽ കൂട്ടങ്ങളിൽ കയറി ഫോട്ടോയ്ക്ക് പോസ് ചെയ്ത് പലരും കാൽതെറ്റി പുഴയിൽവീണ സംഭവങ്ങളുമുണ്ട്. അപകടമുന്നറിയിപ്പ് നൽകാൻ വേണ്ടത്ര ഗാർഡുകൾ ഇല്ല.



