
ഓമശ്ശേരി: ഉല്‍പാദനമേഖലയില്‍ 1.26 കോടിയും സേവന മേഖലയില്‍ 7.39 കോടിയും പശ്ചാത്തല മേഖലയില്‍ 3.89 കോടിയും മെയിന്‍റനൻസ് പദ്ധതികള്‍ക്കായി 2.97 കോടിയുമുള്‍പ്പടെ 36 കോടി 42 ലക്ഷം വരവും 34 കോടി 97 ലക്ഷം ചെലവും 1 കോടി 44 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിന് ഓമശേരി പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി അംഗീകാരം നല്‍കി.
വൈസ് പ്രസിഡന്‍റ് ഫാത്വിമ അബു ബജറ്റ് അവതരിപ്പിച്ചു. നികുതി വരുമാനമായി 1 കോടി 33 ലക്ഷം രൂപയും നികുതിയേതര വരുമാനമായി 1 കോടി 73 ലക്ഷം രൂപയുമുള്‍പ്പടെ ആകെ തനത് വരുമാനം 3 കോടി 6 ലക്ഷം രൂപയും പഞ്ചായത്ത് പ്രതീക്ഷിക്കുന്നു. ഭവന നിർമാണത്തിനും പുനരുദ്ധാരണത്തിനും 8 കോടി 38 ലക്ഷം രൂപയാണ് നീക്കിവച്ചത്. പട്ടികജാതി വിഭാഗത്തിന്‍റെ ക്ഷേമത്തിനായി 4.37 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
റോഡ് സംരക്ഷണ പ്രവർത്തനങ്ങള്‍ക്കായി 2.97 കോടി രൂപയും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി 84 ലക്ഷം രൂപയും പഞ്ചായത്തിന്‍റെ കെട്ടിടങ്ങളുടേയും സ്ഥാപനങ്ങളുടേയും സംരക്ഷണത്തിനായി 68 ലക്ഷം രൂപയും നീക്കി വച്ചിട്ടുണ്ട്.
കാർഷിക മേഖലയില്‍ 60 ലക്ഷം, വയോജന സൗഹൃദ പഞ്ചായത്തിനായി 25 ലക്ഷം, ബാല സൗഹൃദ പഞ്ചായത്തിനായി 19.5 ലക്ഷം രൂപയും സമ്ബൂർണ ശുചിത്വ പദ്ധതിക്ക് 28.6 ലക്ഷം , മൃഗ സംരക്ഷണത്തിന് 7 ലക്ഷം, ക്ഷീര വികസന മേഖലയില്‍ 40 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ആരോഗ്യ മേഖലയില്‍ 19 ലക്ഷം , സ്മാർട്ട് എജ്യുക്കേഷൻ പദ്ധതിക്കായി 10 ലക്ഷം, ഭിന്നശേഷി സൗഹൃദ പഞ്ചായത്തിനായി 30.75 ലക്ഷം രൂപയുമാണ് നീക്കി വച്ചത്. വനിതാ ക്ഷേമ പ്രവർത്തനങ്ങള്‍ക്കായി 31 ലക്ഷം രൂപയും ദാരിദ്ര്യ നിർമാർജനത്തിനായി 2 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ബജറ്റ് അംഗീകരിക്കാൻ ചേർന്ന ഭരണസമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.ഗംഗാധരൻ അധ്യക്ഷത വഹിച്ചു.



