
കോഴിക്കോട് : ജില്ലയിൽ അഞ്ച് ആരാധനാലയങ്ങൾക്ക് ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അതോറിറ്റിയുടെ അംഗീകാരം. നാല് അമ്പലവും ഒരു പള്ളിയുമാണ് അംഗീകാരം നേടിയത്.കോഴിക്കോട് തളി ദേവസ്വം ക്ഷേത്രം, വടകര ലോകനാർകാവ് ക്ഷേത്രം, കോഴിക്കോട് കിഴൂർ മഹാദേവക്ഷേത്രം, എടച്ചേരി കളിയാംവെള്ളി ദേവീക്ഷേത്രം, ചോമ്പാൽ കുഞ്ഞിപ്പള്ളി ജുമാമസ്ജിദ് എന്നിവയാണ് ഭക്ഷ്യസുരക്ഷാ അംഗീകാരം നേടിയ ആരാധനാലയങ്ങൾ. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷ്യവസ്തുക്കൾ പ്രസാദമായോ അന്നദാനമായോ നൽകുന്ന ആരാധനാലയങ്ങൾ ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ എടുക്കണം
ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്ന സ്ഥലം ഭക്ഷ്യസുരക്ഷാ ഓഫീസറും അംഗീകൃത ഓഡിറ്റർമാരും പരിശോധിക്കും. തുടർന്ന് ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകും. പിന്നീട് ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കുന്ന വെള്ളവും ഭക്ഷ്യസുരക്ഷാ ഓഫീസർമാർ ലാബ് പരിശോധനയ്ക്ക് വിധേയമാക്കി ഗുണനിലവാരം ഉറപ്പാക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം നൽകുക. അടുത്ത വർഷം കൂടുതൽ ആരാധനാലയങ്ങൾക്ക് അംഗീകാരം നേടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു



