
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ലക്ചർ തിയറ്റർ കോംപ്ലക്സ് വളപ്പിൽ നിന്ന് മോഷണം പോയ ജീപ്പ് അര കിലോമീറ്റർ അകലെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജീപ്പിൽ സ്റ്റിയറിങ്, ഗിയർ എന്നിവയോട് ചേർന്നും സീറ്റിലുമായി രക്തം ഉണ്ടായിരുന്നു. ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം.
കോവൂർ ഇരിങ്ങാടൻപള്ളി റോഡിനു സമീപം പുത്തലത്തിങ്ങര സ്നേഹ അങ്കണവാടിക്കു സമീപം ഇട റോഡിലാണ് ജീപ്പ് നിർത്തിയിട്ടിരുന്നത്. ശനിയാഴ്ച വൈകിട്ട് ലക്ചർ തിയറ്റർ കോംപ്ലക്സിലെ പോർച്ചിൽ നിർത്തിയിട്ടതായിരുന്നു ജീപ്പ്. ഇതിന്റെ 2 ഗ്ലാസുകൾ ഊരി മാറ്റിയാണ് വാതിൽ തുറന്നത്. പിന്നീട് സ്റ്റയറിങ്ങിനു സമീപം ഡാഷ് ബോർഡ് പൊട്ടിച്ചു വയർ ഷോട്ട് ചെയ്താണ് ജീപ്പ് സ്റ്റാർട്ടാക്കിയതെന്നാണ് സംശയം.
ലക്ചർ തിയറ്റർ കോംപ്ലക്സിന്റെ ഗേറ്റ് പൂട്ടിയിട്ടില്ലെന്നും പറയുന്നു. പിന്നീട് കോവൂർ ഇരിങ്ങാടൻ പള്ളി റോഡിലേക്കു പോകുകയായിരുന്നു. സ്നേഹ അങ്കണവാടിക്കു സമീപം എത്തിയപ്പോൾ ജീപ്പിന്റെ ഹോൺ മുഴങ്ങി. ഈ സമയം സമീപത്തെ വീട്ടിലെ കുട്ടി കരഞ്ഞതിനെ തുടർന്ന് വീട്ടുകാർ ലൈറ്റിട്ടു. അപ്പോൾ 2 പേർ ജീപ്പിൽ നിന്ന് ഇറങ്ങി നടപ്പാതയിലൂടെ പോയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരായ പി.ശ്രീരാജ്, പി.സതീഷ് ചന്ദ്രൻ എന്നിവർ പരിശോധന നടത്തി. വൈകിട്ടോടെ ജീപ്പ് മെഡിക്കൽ കോളജ് സ്റ്റേഷനിലേക്കു മാറ്റി.



