
ഫോട്ടോ:പ്രജീഷ്,രക്തമാവശ്യമുള്ളവർക്ക് വിളിക്കാനായി രക്തഗ്രൂപ്പും ഫോൺ നമ്പറും രേഖപ്പെടുത്തിയ പ്രജീഷിന്റെ ബൈക്ക്
കാരശ്ശേരി : രക്തദാനവും ജനസേവനവും ജീവിതവ്രതമാക്കിയ പ്രജീഷ് ജീവിതത്തിലേക്ക് മടങ്ങിവന്നില്ല. തലച്ചോറിൽ ശസ്ത്രക്രിയാനന്തരമുണ്ടായ അണുബാധയെത്തുടർന്ന് വെന്റിലേറ്ററിലായിരുന്ന കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് മാളികത്തടത്തിൽ പ്രജീഷ് (37) നാടിനെയാകെ ദുഃഖത്തിലാഴ്ത്തി ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചു.ജില്ലയിൽ ഏറ്റവുംകൂടുതൽ തവണ രക്തം ദാനംചെയ്ത് അനേകരുടെ ജീവൻരക്ഷിച്ച പ്രജീഷിന്റെ ചികിത്സയ്ക്കായി നാടൊന്നാകെ ഒന്നിച്ചിരുന്നു. ഇതിനായി വിളിച്ചുചേർത്ത യോഗത്തിൽ അരമണിക്കൂർകൊണ്ട് 28 ലക്ഷം രൂപയുടെ സഹായവാഗ്ദാനമാണ് ലഭിച്ചത്. ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത് കാതിലെ കമ്മൽ ഊരിനൽകി മാതൃകതീർത്തു. മാസങ്ങൾക്കുമുമ്പാണ് പ്രജീഷ് ഇരട്ടക്കുട്ടികളുടെ അച്ഛനായത്. അടുത്തകാലത്ത് ഗൾഫിൽനിന്ന് തിരിച്ചെത്തിയത്
ജില്ലയിലെ ഡ്രൈവർമാരുടെ കൂട്ടായ്മയായ കോഴിക്കോട് ഡ്രൈവേഴ്സ് ചങ്ക് ബ്രദേഴ്സ് പ്രഥമ പ്രസിഡൻറായിരുന്നു. മുക്കം എം.ടി. സ്റ്റോർ ഉടമ പ്രഭാകരനാണ് പിതാവ്. അമ്മ: റീജ. ഭാര്യ: അമൃത ചേനോത്ത്. മക്കൾ: ഇവാൻ, ഇസൽ (ഇരുവർക്കും രണ്ടുമാസം പ്രായം). സഹോദരങ്ങൾ: പ്രശോബ് , പ്രജിനി. മൃതദേഹം ഇന്ന് രാവിലെ എട്ടുമണിക്ക് കാരശ്ശേരി ബാങ്കിനുകീഴിലെ സ്മൈൽ ചാരിറ്റബിൾ സൊസൈറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചയ്ക്ക് 11 മണിക്ക് വീട്ടുവളപ്പിൽ.



