
തിരുവമ്പാടി: സർക്കാർ ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു. പഞ്ചായത്ത് പദ്ധതിയിൽ 33 ലക്ഷം ചെലവിട്ടാണ് കെട്ടിടം സജ്ജമാക്കിയത്. കാലപ്പഴക്കമേറിയ കെട്ടിടം പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിർമിച്ചത്.തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് സൗജന്യമായി നൽകിയ സ്ഥലത്തായിരുന്നു വർഷങ്ങൾക്കു മുമ്പ് സർക്കാർ ഹോമിയോ ആശുപത്രി പ്രവർത്തനം തുടങ്ങിയത്. 2022 -23 വാർഷിക പദ്ധതിയിൽ കെട്ടിട നിർമാണത്തിനു വേണ്ടി അനുവദിച്ച 18.5 ലക്ഷം രൂപകൊണ്ട് പ്രവൃത്തി തീരാത്തതിനാൽ പിന്നീട് 10 ലക്ഷം രൂപയും ഫർണിഷിങ് നടത്താൻ രണ്ട് ലക്ഷവും വയറിംഗ് ജോലികൾ പൂർത്തീകരിക്കാൻ 2.5 ലക്ഷം രൂപയും അനുവദിച്ചു.
വരാന്ത, കാത്തിരിപ്പു മുറി, ഡോക്ടർ റൂം, ഫാർമസി, സ്റ്റോർ, ഡ്രസിംഗ് റൂം എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഉള്ളത്. വൈദ്യുതി കണക്‌ഷൻ ലഭിക്കാനുണ്ട്. പഞ്ചായത്ത് ഭരണസമിതി ചേർന്ന് പുതിയ കെട്ടിട ഉദ്ഘാടനത്തിന്‍റെ തീയതി തീരുമാനിക്കും.കെട്ടിടം സജ്ജമായപ്പോൾ അതിലേക്ക് എത്താനുള്ള വഴി ജൽജീവൻ പദ്ധതി പൈപ്പിടാൻ വെട്ടിക്കുഴിച്ചതോടെ ചെളി നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതായിരിക്കുകയാണ്. ഇതു പരിഹരിക്കാനുള്ള നടപടികളും ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം



