
ആത്മസായൂജ്യം..
അലി ബിൻ അലിയിൽ ലോഡ് ഇറക്കാൻ പോയപ്പോളായിരുന്നു കൗമാരക്കാരനായ രാജനെ ഞാൻ ആദ്യമായിട്ട് കാണുന്നത്..
വെയർഹൗസിൽ ജോലി ചെയ്യുന്ന അവന് എന്ത് ജോലിയാണ് താൻ ചെയ്യേണ്ടതെന്ന് വ്യക്തമായി അറിയില്ലായിരുന്നു അന്ന്..
പല കാരണങ്ങൾ കൊണ്ടും അവിടെ സാധനങ്ങൾ അൺ ലോഡ് ചെയ്യാൻ അര മുക്കാൽ മണിക്കൂറോളം വേണ്ടിവരും..
അങ്ങനെയാണ് ഞാൻ അവനോട് കൂടുതൽ അടുത്തത്..
മറ്റൊരു ജോലിയും ചെയ്ത് ശീലിച്ചിട്ടില്ലാത്ത നിഷ്കളങ്കനായ അവനെ അവന്റെ അമ്മയുടെ ഏതോ ഒരു ബന്ധു കൊണ്ടുവന്നതാണ് അലി ബിൻ അലിയിലേക്ക്..
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ സാധനങ്ങൾ കൊടുക്കാനും പെയ്മെന്റ് കളക്ട് ചെയ്യാനുമൊക്കെയായിട്ട് ഞാൻ അവിടെ പോവാറുണ്ടായിരുന്നു..
എന്നെ കാണുന്നത് അവന് വളരെ ആശ്വാസമായിരുന്നു..
ഞാനവനെ പലതും പറഞ്ഞ് പ്രോത്സാഹിപ്പിച്ചു..
രണ്ടുവർഷത്തോളം അവിടെ ജോലി ചെയ്തുകൊണ്ട് അവൻ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കി..
നാട്ടിൽ പോയി ഉയർന്ന ശമ്പളത്തോടെ മറ്റൊരു കമ്പനിയിൽ ജോയിൻ ചെയ്യാൻ തിരിച്ചുവന്നതാണ് അവൻ..
അന്ന് ഞാൻ അലി ബിൻ അലിയിൽ സാധനം സപ്ലൈ ചെയ്യാൻ പോയപ്പോൾ, അവന്റെ ബന്ധുവിനെയും സുഹൃത്തുക്കളെയും കാണാൻ വേണ്ടി അവൻ അവിടെ ഉണ്ടായിരുന്നു..
ഞാൻ തിരിച്ചു പോകാൻ നേരത്ത് അവൻ എന്റെ കൂടെ വണ്ടിയിൽ കയറി, ഞാൻ പോകുന്ന വഴിക്ക് സബ്ജി മാർക്കറ്റിന്റെ അടുത്ത് ഇറങ്ങി ഒരു ഓഫീസിൽ പോകണം എന്ന് പറഞ്ഞു.യാത്രാമധ്യേ ഞങ്ങൾ ഓരോന്ന് സംസാരിച്ചു..
“രാജാ, നീയെന്നാ വന്നത്?..
“മിനിഞ്ഞാന്ന് “…
“ജോലിക്ക് കയറിയോ?..
” ഇല്ല, നാളെയോ മറ്റെന്നാളോ കയറും”..
“മറ്റുവിശേഷങ്ങൾ എന്തൊക്കെയാണ്?,
വീട്ടിലെല്ലാവരും സുഖമായിരിക്കുന്നോ?..
“എല്ലാവർക്കും സുഖമാണ് ഇക്കാ”..
“നാട്ടിൽ പോയിട്ട് ടൂർ ഒന്നും പോയിരുന്നില്ല? “..
“ഇല്ലക്ക, ഞാൻ എവിടെയും പോയില്ല.. ഒന്നിനും ഒരുസമയവും കിട്ടിയില്ല, അല്ലെങ്കിലും ഒരുമാസത്തെ ലീവിനല്ലേ പോയത്”..
“ആകെ പോയത് മുത്തശ്ശിയെയും കൊണ്ട് കണ്ണൂർ വരെ”..
“അതെന്റെ ഒരുപാട് കാലമായുള്ള ആഗ്രഹമായിരുന്നു”..
“അതെന്തടാ?”..
“എന്റെ സിദ്ധിക്കാ അത് വല്ലാത്ത ഒരു അവസ്ഥയായിരുന്നു”..
എന്തുപറ്റി ?..
“ആലപ്പുഴയിൽ നിന്ന് കണ്ണൂർ വരെ മുത്ത ശ്ശിയേയും കൊണ്ടുപോകുക ദുർഗ്ഗടം പിടിച്ച പണിയായായിരുന്നു”..
“അതെന്താ മുത്തശ്ശിക്കു സുഖമില്ലേ?..
“എൻപത് വയസായി. പരസഹായം കൂടാതെ നടക്കാൻ കഴിയില്ല. കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി ഈ അവസ്ഥ തുടങ്ങീട്ട്”..
“മുത്തശ്ശിക്കു അഞ്ചു സഹോദരങ്ങളായിരുന്നു. നടുക്കുള്ള മൂന്നു സഹോദരിമാരും മരിച്ചു. മൂത്ത സഹോദരനാണ് കണ്ണൂരുള്ളത്..
അച്ചോയി (മുത്തശ്ശി അങ്ങിനെയാണ് വിളിക്കാറ് ) യും മുത്തശ്ശിയെപ്പോലെ തന്നെ സുഖമില്ലാതെ കിടപ്പിലാണ്”..
“ന്റെ അച്ചോയിയെ ഞാൻ ഇനി കാണുവോ”രാജാ ന്ന് മുത്തശ്ശി എപ്പോഴും ചോദിക്കും”..
“അച്ഛന്റെ അസുഖവും ഹോസ്പിറ്റലുകൾ ആയ ഹോസ്പിറ്റലുകൾ മുഴുവനും അച്ഛനെയും കൊണ്ടുള്ള അലച്ചിലും ആറേഴു വർഷത്തെ ചികിത്സയ്ക്ക് ശേഷം അച്ഛന്റെ മരണവും വീട്ടിലെ എല്ലാ കാര്യങ്ങളും താളം തെറ്റിച്ചിരുന്നു”..
“എട്ടിലും ഒൻപതിലും ഒക്കെ പഠിച്ചിരുന്ന എന്നെ എന്റെ അമ്മ പ്രസവിച്ചിട്ട നാൾ മുതൽ എന്നെ നോക്കിയതും പരിപാലിച്ചതും എല്ലാം എന്റെ മുത്തശ്ശി ആയിരുന്നു”..
“എനിക്ക് ജോലിയും പൈസയും ഒക്കെ ആവട്ടെ ഞാൻ മുത്തശ്ശിയെ അച്ചോയിയൂടെ അടുത്ത് കൊണ്ടുപോകും എന്ന് ഞാൻ എപ്പോഴും മുത്തശ്ശിയോട് പറയാറുണ്ടായിരുന്നു”..
“പതിനെട്ടാം വയസ്സിൽ പാസ്പോർട്ട് എടുത്തതും അമ്മയുടെ അകന്ന ഒരു ബന്ധുവിന്റെ കെയറോഫിൽ അലി ബിൻ അലിയിൽ ലോഡിങ് തൊഴിലാളിയായി ജോലി ചെയ്തതും, അവിടെ സാധനങ്ങൾ സപ്ലൈ ചെയ്യാൻ വന്നിരുന്ന ഇക്കയെ പരിചയപ്പെട്ടതും, സുരക്ഷിത മേഖലയാണ് എന്ന് കരുതി ആ ചെറിയ ശമ്പളത്തിന് ജോലി ചെയ്ത് ജീവിതം തീർക്കരുത് എന്നും, ആ ജോലിയിൽ തുടർന്ന് കൊണ്ട് തന്നെ മറ്റെന്തിനെങ്കിലും കൂടി ശ്രമിക്കണമെന്നും ഇക്ക പറഞ്ഞതും, ഡ്രൈവിംഗ് ഇഷ്ടമാണ് എന്ന് ഞാൻ പറഞ്ഞപ്പോൾ, അത് പഠിക്കാനും ലൈസൻസ് എടുക്കാനും കഴിഞ്ഞതും, രണ്ട് വർഷത്തിനുശേഷം അലി ബിൻ അലിയിൽ നിന്ന് വിരമിച്ച് മറ്റൊരു കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിച്ചതും, വിസ അടിച്ച് തിരിച്ചുവരാനായി ഒരു മാസത്തെ ലീവിൽ നാട്ടിൽ പോയതും ഇക്കാക്ക് അറിയുന്നതാണല്ലോ?”..
“മുത്തശ്ശിക്ക് മരിച്ചുപോയ മുത്തശ്ശിയുടെ അച്ഛനെക്കാൾ പ്രിയമായിരുന്നു അച്ചോയിയെ”..
“ഞാനും അമ്മയും ചേച്ചിയും ചേച്ചിയുടെ മകനും മുത്തശ്ശിയും കൂടി കണ്ണൂരിലേക്ക് പുറപ്പെട്ടു”..
“ഞങ്ങൾ കണ്ണൂരത്തി”..
“അപ്പോഴേക്കും മുത്തശ്ശി നന്നേ അവശയായിരുന്നു”..
“രണ്ട് മൂന്നു മണിക്കൂർ വിശ്രമിച്ചപ്പോയേക്കും മുത്തശ്ശിയുടെ ക്ഷീണമെല്ലാം മാറി”..
“മുത്തശ്ശിയും അച്ചോയിയും പരസ്പരം കെട്ടിപ്പിടിച്ച് സങ്കടപ്പെട്ട് കരഞ്ഞു”..
“രാത്രി ഉറങ്ങുവോളം അവർ സംസാരിച്ചു”..
“ഞാൻ അവർ സംസാരിക്കുന്നത് കൗതുകത്തോടെ കണ്ടും കേട്ടും ഇരുന്നു”..
“പിറ്റേദിവസം വൈകുന്നേരം ഞങ്ങൾ തിരിച്ചു പോരാൻ സമയമയപ്പോയേക്കും അവസ്ഥ മാറി, സങ്കടവും കരച്ചിലും പിഴിച്ചിലുമായി”..
“ഇനി മ്മള് തമ്മിൽ കാണുലല്ലോ അല്ലെ അച്ചോയി”
“എന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട് യാത്രാതിരിക്കുന്ന മുത്തശ്ശിയെ വണ്ടിയിൽ കയറ്റുമ്പോൾ എനിക്കും കരച്ചിൽ വരുന്നുണ്ടായിരുന്നു”..
ഒരു നെടുവീർപ്പോടെ പറഞ്ഞ അവസാനിപ്പിച്ച അവനോട് ഞാൻ വികാരാധീതനായി പറഞ്ഞു,
“രാജാ, ഇതിലും വലിയ വേറെ എന്ത് പുണ്യമാണെടോ ഈലോകത്തു നിനക്ക് ചെയ്യാനുള്ളത്?”..
“ശരിയാ ഇക്കാ”…
കഥയിലെ കഥാപാത്രങ്ങളും പേരുകളും തികച്ചും സാങ്കല്പികം മാത്രം Sidhique Patta..



