
മാനന്തവാടി: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പ് താൽക്കാലിക വാച്ചറുടെ ഭാര്യയാണ് മരിച്ച രാധ.
മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കടുവയാണ് ആക്രമിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇവരുടെ തലയുടെ പിൻഭാഗം ഭക്ഷിച്ച നിലയിലാണ്.
കാടിനുള്ളിലാണ് മൃതദേഹം. മാനന്തവാടി പോലീസിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുകയാണ്. വന്യജീവി ആക്രമണമുണ്ടായതിനേത്തുടർന്ന് പ്രദേശവാസികൾ വനംവകുപ്പിനെതിരേ പ്രതിഷേധിക്കുകയാണ്. മന്ത്രി ഒ.ആർ. കേളു സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
മന്ത്രിക്കെതിരെയും ജനരോഷമുയർന്നു. ജനങ്ങളെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. അതേസമയം കടുവയെ വെടിവെയ്ക്കാൻ ജില്ലാഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.



