ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മരുന്ന് നല്‍കരുത് :ആരോഗ്യമന്ത്രി

ചില സംസ്ഥാനങ്ങളില്‍ ചുമ മരുന്നുകള്‍ ഉപയോഗിച്ചത് കാരണം കുട്ടികള്‍ മരണമടഞ്ഞെന്നത് ആശങ്കയോടെയാണ് ഓരോ മാതാപിതാക്കളും കേട്ടത്. ഈ ആശങ്ക പരിഹരിക്കുന്നതിനും ജാഗ്രത പുലര്‍ത്തുന്നതിനും സംസ്ഥാന ആരോഗ്യ വകുപ്പ് വിദഗ്ധരുടെ യോഗങ്ങള്‍ ചേര്‍ന്ന് ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.
1. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നല്‍കാതിരിക്കാന്‍ നടപടി സ്വീകരിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി.
2. കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം കാരണം ഉണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ കോള്‍ഡ്രിഫ് സിറപ്പിന്‍റെ വിൽപ്പന നിര്‍ത്തിവയ്പ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചു
3. കുട്ടികള്‍ക്കുള്ള മരുന്നുകള്‍ അവരുടെ തൂക്കത്തിനനുസരിച്ചാണ് ഡോക്ടര്‍മാര്‍ ഡോസ് നിശ്ചയിക്കുന്നത്.
4. മുമ്പേയുള്ള കുറിപ്പടി വച്ച് മരുന്ന് വാങ്ങരുത്. ഒരു കുഞ്ഞിന് കുറിച്ച് നല്‍കിയ മരുന്ന് മറ്റ് കുഞ്ഞുങ്ങള്‍ക്ക് നല്‍കാനും പാടില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
5. കുഞ്ഞുങ്ങളിലെ ചുമയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങള്‍ ശക്തമാക്കും.
6. കുട്ടികളിലെ ചുമ ഒരിക്കലും സ്വയം ചികിത്സിക്കരുത്. വിദഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രം മരുന്ന് ഉപയോഗിക്കുക.
7. കുട്ടികളുടെ ചുമ ചികിത്സിക്കുന്നതിനും ചുമയുടെ ചികിത്സക്കായി ലഭ്യമായ മരുന്നുകളുടെ ശരിയായ ഉപയോഗം പഠിക്കുന്നതിനും ഇന്ന് മൂന്നംഗ സമിതി രൂപീകരിച്ചു.
8. സമിതി ഇന്ന് വൈകീട്ട് തന്നെ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് സമര്‍പ്പിച്ചു.
വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് തൊട്ടടുത്ത ദിവസം തന്നെ കുട്ടികളിൽ ചുമ ചികിത്സിക്കുന്നതിന് സംസ്ഥാനം പ്രത്യേക മാർഗരേഖ പുറത്തിറക്കും.



