
താമരശേരി: കട്ടിപ്പാറ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ ഫാക്ടറിക്കെതിരായ സമരത്തിൽ സംഘർഷം. പ്രതിഷേധക്കാരുടെ കല്ലേറിൽ താമരശേരി സി ഐ ഉൾപ്പെടെ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. ലാത്തിച്ചാർജിലും കണ്ണീർവാതകത്തിലും സമരക്കാർക്കും പരിക്കേറ്റിട്ടുണ്ട്. അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് എന്ന അറവ് മാലിന്യ സംസ്കരണ ഫാക്ടറിക്കെതിരെയായിരുന്നു പ്രതിഷേധം. ഫാക്ടറിക്ക് സമരക്കാർ തീയിട്ടു.2019ലാണ് ഫാക്ടറി പ്രവർത്തനം ആരംഭിച്ചത്. ഇവിടെ നിന്നുമുണ്ടാകുന്ന ദുർഗന്ധത്തിനും പുഴ മലിനീകരണത്തിനും എതിരെ നാളുകളായി സമരം നടക്കുന്നുണ്ടായിരുന്നു. ചൊവ്വ മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. വൈകുന്നേരത്തോടെ ഫാക്ടറിയിൽനിന്നുള്ള വാഹനങ്ങൾ സമരക്കാർ തടഞ്ഞുവെച്ചു. തുടർന്ന് പൊലീസുമായി ഉന്തുംതള്ളുമുണ്ടാകുകയും പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



