
കോടഞ്ചേരി :ശുദ്ധ വായുവിനും ശുദ്ധജലത്തിനും വേണ്ടി അതിജീവനത്തിനായി താമരശ്ശേരി അമ്പായത്തോട്ടിൽ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് സമാധാനപരമായി സമരം നടത്തിയ ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനാധിപത്യപരമായി നടത്തിയ സമരത്തെ പോലീസിനെ ഉപയോഗിച്ച് മനപ്പൂർവ്വ പ്രകോപനം ഉണ്ടാക്കി ഗ്രനേഡും ലാത്തിച്ചാർജും നടത്തി സമരക്കാരെ ക്രൂരമായി മർദ്ദിച്ച പോലീസിന്റെ കിരാത നടപടിയിൽ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ചുകൊണ്ട് കുത്തക മധുരമായ മുതലാളിമാരെ സംരക്ഷിക്കുന്ന നയം പിണറായി വിജയൻ തിരുത്തണമെന്നും ജീവിക്കുവാനായി നടത്തുന്ന സമരത്തിൻറെ ന്യായമായ അവകാശങ്ങൾ ജില്ലാ ഭരണകൂടം സാധിച്ചു കൊടുക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ മുഴുവൻ അറവുമാലിന്യവും ചുമക്കേണ്ട ബാധ്യത ഇരുതുള്ളി പുഴയുടെ തീരത്ത് അധിവസിക്കുന്ന ജനങ്ങൾക്ക് ഇല്ല എന്നും എൻറെ മാലിന്യം എൻറെ ഉത്തരവാദിത്വം എന്ന് നാഴികയ്ക്ക് 40 വട്ടം ഉദ്ഘോഷിക്കുന്ന മുഖ്യമന്ത്രി വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ മാലിന്യ സംസ്കരണം കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കണമെന്നും ഏകാധിപത്യപരമായി ഈ മേഖല കയ്യടക്കി വെച്ചിരിക്കുന്ന എൽഡിഎഫ് നേതാക്കന്മാരെ ജനം തിരിച്ചറിയുമെന്നും യോഗം വിലയിരുത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, സണ്ണി കാപ്പാട്ട് മല, ജോസ് പൈക, ലിസി ചാക്കോ,ചിന്ന അശോകൻ, റെജി തമ്പി, വാസുദേവൻ ഞാറ്റുകാലായിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ എന്നിവർ പ്രസംഗിച്ചു.



