
മുക്കം∙ മലയോര മേഖലയുടെ വികസന കുതിപ്പിന് ആക്കം കൂട്ടി 7.25 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം, നഗരസഭയുടെ മുഖഛായ മാറ്റുന്ന 4.8 കോടി രൂപ ചെലവഴിച്ചുള്ള ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനം.. രണ്ട് പ്രവൃത്തി ഉദ്ഘാടനങ്ങളും മുക്കത്തിന്റെ ആഘോഷമായി മാറി. ബാൻഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ടൗണിൽ വർണ ശബളമായ ഘോഷ യാത്രയോടയാണ് ഇരുവഞ്ഞിപ്പുഴ തീരത്തെ മിനി പാർക്കിൽ രണ്ട് ഉദ്ഘാടനങ്ങളും അരങ്ങേറിയത്. രണ്ട് പ്രവൃത്തികളുടെയും ഉദ്ഘാടനം ഓൺലൈനിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു.
മുക്കം നഗരസഭയെയും കാരശ്ശേരി പഞ്ചായത്തിനെയും കോഴിക്കോട് മലപ്പുറം ജില്ലകളെയും ബന്ധിപ്പിച്ച് സംസ്ഥാന പാതയിൽ മുക്കം അരീക്കോട് റോഡിൽ ഇരുവഞ്ഞിപ്പുഴയിൽ നിലവിലുള്ള മുക്കം പാലത്തിന്റെ മിനി പാർക്കിന് എതിർവശത്തായിട്ടാണ് പുതിയ പാലം നിർമിക്കുക. നിലവിലുള്ള പാലം കാലപ്പഴക്കം മൂലം ശോച്യാവസ്ഥയിലും ബലക്ഷയത്തിലുമാണ്. അരനൂറ്റാണ്ടോളം പഴക്കമുണ്ട് ഇപ്പോഴത്തെ പാലത്തിന്. റോഡുകൾ നവീകരിച്ച് വീതി കൂട്ടിയതോടെ നിലവിലത്തെ പാലത്തിന് വീതി വളരെ കുറവായ അവസ്ഥയുമായി. നടപ്പാതയും ഇല്ലാത്ത പാലമാണ്. കാൽനട യാത്രക്കാരും ഇത് മൂലം പ്രയാസപ്പെടുകയാണ്.മുക്കം ആലിൻ ചുവട് മുതൽ ഓർഫനേജ് മുക്കം കടവ് റോഡ്, പുതിയ ബസ് സ്റ്റാൻഡ് ഭാഗങ്ങളിലാണ് ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ രണ്ടാം ഘട്ട നവീകരണ പ്രവൃത്തികൾ നടത്തുന്നത്. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ പി.ടി.ബാബു, ഉപാധ്യക്ഷ കെ.പി.ചാന്ദ്നി, സ്ഥിരം സമിതി അധ്യക്ഷരായ പ്രജിത പ്രദീപ്, ഇ.സത്യനാരായണൻ, കെ.മോഹനൻ, പി.അലി അക്ബർ, ടാർസൻ ജോസ്, ഗോൾഡൻ ബഷീർ, ടി.കെ.സാമി, കെ.ടി.ശ്രീധരൻ, കെ.ടി.നളേശൻ, ഇ.കെ.കെ.ബാവ, സി.ടി.രജിത, കെ.ടി.ബിനു,മരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി.വിശ്വ പ്രകാശ്, അസി.എൻജിനീയർ അതുൽ, എന്നിവർ പ്രസംഗിച്ചു.



