
ഇക്കുറി ഓണത്തിന് പൂക്കളമൊരുക്കാൻ ചെലവേറും. മറുനാടൻപൂക്കൾക്ക് വിലകൂടാൻ സാധ്യതയുള്ളതിനാൽ അത്തംമുതൽ പത്തുദിവസംവരെ പൂക്കൾക്ക് തീവിലയാകും. ജില്ലയിലേക്ക് പൂക്കളെത്തുന്നത് പ്രധാനമായും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ്. കർണാടകയിലെ ഗുണ്ടൽപ്പേട്ടിൽനിന്നാണ് അധികമായും പൂക്കളെത്തുന്നത്.കോവിഡ്മൂലം കഴിഞ്ഞ രണ്ടുവർഷവും ഓണക്കാലത്ത് പൂക്കച്ചവടം കുറവായിരുന്നു.
കഴിഞ്ഞവർഷം മഞ്ഞച്ചെട്ടിപ്പൂവിന് കിലോയ്ക്ക് 170 രൂപ നിരക്കിലാണ് വിറ്റിരുന്നത്. ഇക്കുറി ഇത് 230-ൽ അധികമാവുമെന്നാണ് കർഷകർ പറയുന്നത്. കൂടാതെ, വയലറ്റ് ചെട്ടി, വാടാർമല്ലി എന്നിവയ്ക്കും വിലകൂടും.കർഷകരിൽനിന്നു വാങ്ങി കേരളത്തിലെത്തുമ്പോൾ പൂക്കളുടെ വില രണ്ടും മൂന്നും ഇരട്ടിയാകും. ഓണവിപണി ലക്ഷ്യമിട്ട് മൂന്നുമാസംമുമ്പാണ് ഗുണ്ടൽപ്പേട്ടും പരിസരങ്ങളിലും പൂക്കൃഷിയിറക്കിയത്. ഓണസീസൺ കഴിഞ്ഞാൽ പെയിന്റ് നിർമാണത്തിനാണ് പൂക്കൾ കൊണ്ടുപോകുന്നത്.


