
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില വർധനവിൽ കുതിച്ചുയർന്ന് ഹോട്ടൽ ഭക്ഷണ വില. ഗ്യാസ് വില കുതിച്ചുയർന്നതോടെ സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണവിഭവങ്ങൾക്ക് വൻ വിലവർധനവ് പ്രാബല്യത്തിൽ വന്നു. ചായയ്ക്കും ഊണിനുമാണ് റെക്കോർഡ് വർധനയുണ്ടായിരിക്കുന്നത്. 12 രൂപയായിരുന്ന ചായയ്ക്ക് പല സ്ഥലങ്ങളിലും ഇനി മുതൽ 16 രൂപ നൽകണം.
4 രൂപ മുതൽ 30 രൂപ വരെയാണ് വിവിധ വിഭവങ്ങൾക്ക് വില കൂട്ടിയിരിക്കുന്നത്. 90 രൂപയായിരുന്ന ഊണിന് ഒറ്റയടിക്ക് 30 രൂപ വർധിപ്പിച്ച് 120 രൂപയാക്കി. മിക്ക ഹോട്ടലുകളിലും പുതുക്കിയ നിരക്ക് നിലവിൽ വന്നു. ചിക്കൻ, ബീഫ്, മീൻ വിഭവങ്ങളുടെ വിലയിലും നേരിയ വർധനയിണ്ട്. പൊറോട്ടയുടെയും ചപ്പാത്തിയുടെയും വില നേരത്തെ വർധിപ്പിച്ചതിനാൽ ഇത്തവണ മാറ്റമില്ല.
വാണിജ്യ സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപയാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചത്. ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില 3,085 രൂപയിലെത്തി. ഇന്ധനച്ചെലവ് ഇരട്ടിച്ചതോടെ ഭക്ഷണവില കൂട്ടാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്._ _പാചകവാതകത്തിന്റെ വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ കൂടുതൽ ഹോട്ടലുകൾ വരും ദിവസങ്ങളിൽ വില വർധനവിലേക്ക് നീങ്ങാനാണ് സാധ്യത.



