ഖുർആൻ എട്ടേമുക്കാൽ മണിക്കൂർ കൊണ്ട് കാണാതെ ഓതിക്കേൾപ്പിച്ച് റുഫ്ദ മെഹബിൻ ശ്രദ്ധേയമായി മാറി.

മുക്കം: വിശുദ്ധ ഖുർആൻ എട്ടേമുക്കാൽ മണിക്കൂർ കൊണ്ട് കാണാതെ ഓതിക്കേൾപ്പിച്ച് റുഫ്ദ മെഹബിൻ ശ്രദ്ധേയമായി മാറി. മുക്കം നൂരിയ്യ വിമൺസ് ഹിഫ്ള് കോളേജ് വിദ്യാത്ഥിനിയായ ഈ മിടുക്കി മടവൂർ മുട്ടാഞ്ചേരി അബ്ദുസ്സലാം സൈഫുന്നിസ ദമ്പതികളുടെ മകളാണ്.ഇന്ന് പുലർച്ചെ 4 മണി മുതലാണ് തന്റെ അധ്യാപിക ഹാഫിളത്ത് ഫെബിന ടീച്ചർ അമ്പലക്കണ്ടിക്ക് മുമ്പിൽ ഖുർആൻ ഓതിക്കൊടുക്കാൻ ഇരുന്നത്. കേവലം എട്ടേമുക്കാൽ മണിക്കൂർ പിന്നിട്ടപ്പോഴേക്കും ഖുർആൻ 30 ജുസ്ഉം ഓതിക്കേൾപ്പിച്ച് വിസ്മയം തീർക്കുകയായിരുന്നു. ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഖുർആൻ മുഴുവനായി ഓതി കേൾപ്പിക്കുക എന്നുള്ളത് അപൂർവങ്ങളിൽ അപൂർവ്വമാണ് ബുദ്ധിമതികളായ പെൺകുട്ടികൾക്ക് ഖുർആൻ ഹിഫ്ള് പഠനവും മത പഠനവും ഉന്നത ഭൗതിക വിദ്യാഭ്യാസവും നൽകി വളർത്തിക്കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ മുക്കം മാമ്പറ്റയിലും എൻ.ഐ.ടി പുള്ളാവൂരിലുമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നൂരിയ്യ വിമൺസ് ഹിഫ്ള് കോളേജിൽ എഴുപത് കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ സി.എയും മെഡിക്കൽ എൻട്രൻസ് കോച്ചിംഗും ചെയ്ത് കൊണ്ടിരിക്കുന്ന ഹാഫിളകളായ വിദ്യാർത്ഥിനികൾ ഉണ്ട്. ഈ വർഷമാണ് മുക്കം മുസ്ലിം ഓർഫനേജ് ഗേൾസ് സ്കൂളിൽ നിന്ന് ഹാഫിളത്ത് റുഫ്ദ മെഹബിൻ എസ്.എസ്.എൽ.സി പാസായത്. ഹാഫിളത്ത് റുഫ്ദ മെഹബിന് നൂരിയ്യ ചെയർമാൻ നവാസ് ദാരിമി ഓമശ്ശേരി ഉപഹാരം നൽകി ആദരിച്ചു.
റിപ്പോർട്ട് : സീ ഫസൽ ബാബു



