LOCAL NEWS

മുക്കത്ത് വൻ മയക്കുമരുന്ന് വേട്ട:യുവാവിനെയും യുവതിയെയും പിടികൂടി

കോഴിക്കോട് : ജില്ലയില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ ലഹരി മരുന്ന വേട്ടയില്‍ 2.800 കിലോഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട് മുക്കം നീലേശ്വരം സ്വദേശി പുല്ലമ്പാടി പറമ്പില്‍ മുഹമ്മദ് ഹനീഫ(36)യാണ് പിടിയിലായത്. ഇയാളുടെ സഹായിയെന്ന് കരുതുന്ന ഒരു സ്ത്രീയെയും പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ മുക്കം മിനി സിവില്‍ സ്റ്റേഷന് സമീപത്തുള്ള ബസ് സ്റ്റോപ്പില്‍ വച്ചാണ് 500 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ കോഴിക്കോട് റൂറല്‍ എസ്പി ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘംം പിടികൂടിയത്.

കേരളത്തിലെ മൊത്ത വിതരണക്കാരില്‍ പ്രധാനിയായ ഹനീഫയെ ഡാന്‍സാഫ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടെയാണ് ഇയാള്‍ ഡല്‍ഹില്‍ നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായി വിവരം ലഭിച്ചത്. തുടര്‍ന്ന് വില്‍പ്പനക്കായി ലഹരിവസ്തുക്കള്‍ കൊണ്ട് പോവുന്നതിനിടെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇയാള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് വന്‍തോതില്‍ ലഹരി കേരളത്തില്‍ എത്തിക്കുന്ന ആളാണന്ന് പോലീസ് പറഞ്ഞു.

കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ വാടകക്ക് താമസിക്കുന്ന മണാശ്ശേരി കയ്യേരിക്കലിലെ വീട്ടില്‍ കൂടുതല്‍ എം.ഡി.എം.എ ശേഖരിച്ചിട്ടുണ്ടെന്ന് വ്യക്തമായി. പോലീസ് സംഘം ഇവിടെയെത്തി നടത്തിയ പരിശോധനയില്‍ 2.300 കിലോഗ്രാം എം.ഡി.എം.എ കൂടി കണ്ടെത്തുകയായിരുന്നു. ഈ വീട്ടില്‍ വച്ചാണ് സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തത്. ഡാന്‍സാഫ് എസ്.ഐമാരായ വിനീത് വിജയന്‍, രാജീവ് ബാബു, ശ്രീരാഗ്, മനോജ് രാമത്ത്, എ.എഎസ്.ഐമാരായ വി.വി ഷാജി, ജയരാജന്‍, സുനില്‍ കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിനീഷ്, രതീഷ് എ.കെ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് ഹനീഫയെ പിടികൂടിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com