കുന്ദമംഗലത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; നാല് പ്രതികള്‍ അറസ്റ്റില്‍

കുന്ദമംഗലത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് കാരണം കുടുംബ കലഹവും ഭീഷണിപ്പെടുത്തലും പരസ്പര വൈരാഗ്യവുമെന്ന് പോലീസ്. സംഭവത്തിൽ നാല് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചെത്തുകടവ് സ്വദേശി സുജിത് കുഞ്ഞുമോൻ (31), ചെത്തുകടവ് സ്വദേശി ലിബേഷ് എന്ന ടിന്റു (33), വരട്ട്യാക്ക് സ്വദേശി പറമ്പിൽ ഷാജി (48 ) രക്ഷപ്പെടാനും ഒളിവിൽ പറക്കാനും സഹായിച്ച അഖിൽ(31) എന്നിവരെയാണ് ഡി.സി പി എ.ശ്രീനിവാസിന്റെ നിർദ്ദേശ പ്രകാരം അസിറ്റന്റ് കമ്മീഷണർ സുധർഷൻ, എസ്എച്ച്ഒ യൂസഫ് നടത്തറമ്മൽ, സബ് ഇൻസ്‌പെക്ടർ ജിബിൻ ഫ്രെഡി, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സ്പെഷ്യൽ ആക്ഷൻ ഫോയ്‌സിലെ അംഗങ്ങളായ എസ് ഐ മോഹൻദാസ്, ആദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, അർജുൻ എകെ, രാഖേഷ് ചൈതന്യം എന്നിവരാണ് അന്വേഷണത്തിൽ പ്രധാന നേതൃത്വം വഹിച്ചത്.
പരസ്പര വൈരാഗ്യത്തെ തുടർന്നുള്ള ഭീഷണിപ്പെടുത്തലും അത് കുടുംബ കലഹമായി മാറുകയും പിന്നീട് ആക്രമണത്തിലേക്ക് നയിക്കുകയായിരുന്നു എന്ന് കുന്ദമംഗലം ഡി സി പി ശ്രീനിവാസ് പറഞ്ഞു. ചെത്തുകടവ് സ്വദേശി ജിതേഷിനാണ് വീട്ടിലേക്ക് ബൈക്കിൽ പോകുന്ന വഴിക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ജിതേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ സംഘമായി എത്തിയാണ് അക്രമിച്ചത്.
വീടിന് 100 മീറ്റർ മാത്രം അകലെ നിന്നാണ് ഇയാൾ ആക്രമിക്കപ്പെട്ടത്.ബഹളത്തെ തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ ബൈക്കിൽ നിന്നും മറിഞ്ഞ് വീണ നിലയിൽ ഇയാൾ വീണ് കിടക്കുന്നതാണ് കണ്ടത്. ചോരയിൽ കുളിച്ചുകിടന്ന ഇയാളെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തത്.
ആക്രമണത്തിന് ശേഷം പ്രതികൾ ആയുധങ്ങൾ പുഴയിൽ കൊണ്ട് നിക്ഷേപിക്കുകയും ശേഷം കോഴിക്കോട് ലോഡ്ജിൽ എത്തി മദ്യപിച്ചു തിരികെ പോകുന്ന വഴിയാണ് ഇവരെ പോലീസ് പിടികൂടിയത്. കൊട്ടേഷൻ നൽകിയത് ഷാജിയാണ്. രക്ഷപ്പെടാൻ സഹായിച്ചത് അഖിൽ ആണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. പരിക്കേറ്റ ജിതേഷിന്റെ പേരിൽ നിരവധികേസുകൾ ഉണ്ട്. സ്ഥലത്ത് ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും, സ്പെഷ്യൽ ക്രൈം സ്‌ക്വാഡ് അടക്കം എത്തി പരിശോധന നടത്തിയിരുന്നു. പരിസരത്തുനിന്നും അക്രമിക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് കണ്ടെത്തിയിരുന്നു. പോലീസിന്റെ കുറ്റമറ്റ അന്വേഷണമാണ് ഇത്രയും പെട്ടെന്നു ക്രിമിനലുകളെ പിടികൂടാൻ സഹായിച്ചത്.



