
തിരുവമ്പാടി : റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് പലരിൽനിന്നായി ലക്ഷങ്ങൾ വാങ്ങി മുങ്ങിയ സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടി പോലീസ്.
പരാതിക്കാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി കൂടുതൽ വിവരങ്ങൾ തേടിയതായി മുക്കം സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പ്രജീഷ് പറഞ്ഞു. ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മലയാളികൾക്കു പുറമേ ഒട്ടേറെ തമിഴ്‌നാട് സ്വദേശികളും തട്ടിപ്പിനിരയായ വിവരം പുറത്തുവന്നിരിക്കുകയാണ്. കോവിഡ്കാലത്ത് ചെന്നൈ കേന്ദ്രീകരിച്ചും തട്ടിപ്പുസംഘത്തിന്റെ പ്രവർത്തനം സജീവമായിരുന്നു. പിന്നീട് കേരളത്തിലേക്ക് വ്യാപിക്കുകയാണുണ്ടായത്.റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയിൽ ഉപയോഗിച്ചായിരുന്നു വൻതട്ടിപ്പ്.
ചിലർക്ക് സതേൺ റെയിൽവേ ചെയർമാന്റെപേരിൽ വ്യാജനിയമന ഉത്തരവും നൽകുകയുണ്ടായി. എടപ്പാൾ വട്ടംകുളം കവുപ്ര സ്വദേശിനി, വല്ലത്തായ്പാറക്കാൻ , പൊന്നാങ്കയം സ്വദേശി എന്നിവരടങ്ങുന്ന സംഘമാണ് നൂറുകണക്കിനാളുകളിൽനിന്നായി ലക്ഷങ്ങൾ വാങ്ങി മുങ്ങിയത്. മുക്കം, തിരുവമ്പാടി, പൊന്നാനി, ചങ്ങരംകുളം തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിൽ തട്ടിപ്പുസംഘത്തിനെതിരേ പരാതികളുണ്ട്.



