
മലപ്പുറം : 22 പേരുടെ ജീവൻ കവർന്ന താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട കേസിൽ ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. താനൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു. ഇയാളെ ഉടൻ പൊലീസ് സ്റ്റേഷനിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു
നാസറിന്റെ വാഹനം ഇന്ന് എറണാകുളത്തുവച്ച് പൊലീസ് പിടികൂടിയിരുന്നു. വാഹന പരിശോധനയ്‌ക്കിടെയാണ് നാസറിന്റെ വാഹനം പൊലീസ് പിടിച്ചെടുത്തത്. നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവർ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നു. ഇവർ കൊച്ചിയിൽ പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലാണ്.
നാസറിന്റെ മൊബൈൽ ഫോണും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.അപകടത്തിൽപെട്ട ബോട്ടിന്റെ നിർമാണത്തിൽ ഉൾപ്പെടെ പാകപ്പിഴകളുണ്ടെന്ന ആരോപണം ശക്തമാണ്. അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപമാറ്റം വരുത്തിയതാണെന്നാണ് പ്രധാന ആരോപണം. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ചാണ് രൂപമാറ്റം നടത്തിയത്.


