
ഓമശ്ശേരി : കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം ഇഴഞ്ഞുനീങ്ങുന്നതിനെത്തുടർന്ന് പ്രതിസന്ധിയിലായിരുന്ന ഓമശ്ശേരിയിലെ കച്ചവടസ്ഥാപനങ്ങൾ മഴക്കെടുതിയിൽ. കനത്ത മഴയിൽ ഓമശ്ശേരിയിലെ മിക്ക കടകളിലും വെള്ളംകയറി.
ലക്ഷങ്ങളുടെ നാശനഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. വർഷങ്ങളായി മലമുകളിൽനിന്നൊഴുകിയെത്തുന്ന വെള്ളം സമീപത്തെ പാച്ചാൻ തോട്ടിലേക്കെത്തിക്കുന്ന ബാങ്ക് ജങ്ഷനിലെ വീതികുറഞ്ഞ കലുങ്ക് പുനർനിർമിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും നിരവധിതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിർമാണക്കരാറിൽ കലുങ്ക് നിർമാണമില്ലെന്ന് പറഞ്ഞ് കരാർ കമ്പനി ഒഴിഞ്ഞുമാറി.
മഴയിൽ നിറഞ്ഞുകവിഞ്ഞ കലുങ്കിലെ വെള്ളം സമീപത്തെ കടകളിലെക്കൊഴുകുകയായിരുന്നു. താത്കാലിക ടാറിങ്ങിന് ശേഷം ഏറെ ഉയർന്ന സംസ്ഥാനപാതയിലേക്ക് ഇടറോഡുകൾ വന്നുചേരുന്നിടുത്ത് വെള്ളം കെട്ടിക്കിടക്കുകയാണ്. കരാർകമ്പനിയുടെ അനാസ്ഥ അവസാനിപ്പിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.



