
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടപ്പഞ്ചാലിൽ കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി പുലിയുടെ സാന്നിധ്യം സിസിടിവിയിലും പുലിയുടെ കാൽപ്പാടുകളിലൂടെയും ബോധ്യപ്പെട്ടതിനാൽ പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചു.
പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി എഫ് ഒ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ തടഞ്ഞു വച്ചിരുന്നു. തുടർന്ന് കണ്ടപ്പംചാലിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, വാർഡ് മെമ്പർ ലീലാമ്മ കണ്ടത്തിൽ, ലിസി ചാക്കോ, റിയാന സുബൈർ, വാസുദേവൻ ഞാറ്റുകാലായിൽ, കർഷക സംഘടന നേതാക്കൾ, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് റവന്യൂ ഭൂമിയിൽ പുലിയിറങ്ങിയാൽ എടുക്കേണ്ട നടപടിക്രമങ്ങൾ ദേശീയ വനം വന്യജീവി വകുപ്പ് ഇറക്കിയ എസ് ഒ പി പ്രകാരം പ്രാദേശിക കമ്മിറ്റി രൂപീകരിക്കുവാൻ തീരുമാനിച്ചു.
ഇത്തരം സാഹചര്യങ്ങളിൽ അടിയന്തരമായ ഇടപെടലുകൾക്കും നിരീക്ഷണത്തിനുമായി രൂപീകരിച്ച പ്രാദേശിക കമ്മിറ്റിയിൽ ചീഫ് വൈഡ് ലൈഫ് വാർഡന്റെ പ്രതിനിധി, ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ പ്രതിനിധി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വെറ്റിനറി സർജൻ , പ്രാദേശിക എൻജിഒ പ്രതിനിധി , ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്നിവർ അടങ്ങുന്ന കമ്മറ്റിയുടെ അധ്യക്ഷൻ, ഡി എഫ് ഓ ഉൾപ്പെടെയുള്ള കമ്മിറ്റിയുടെ മീറ്റിംഗ് അടിയന്തരമായി ചേരുവാൻ തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി നേരിട്ട് ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് ഉച്ചകഴിഞ്ഞ് നാലുമണിക്ക് ഓൺലൈൻ മീറ്റിംഗ് വൈകിട്ട് 4 മണിക്ക് ചേരുവാൻ തീരുമാനിച്ചു. പ്രാദേശിക മോണിറ്ററിംഗ് കമ്മിറ്റിയുടെ ശുപാർശ വൈകിട്ടോടുകൂടി ചീഫ് വൈഡ് ലൈഫ് വാർഡൻ സമർപ്പിക്കുകയും കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ റെയിഞ്ച് ഓഫീസർ വിമൽ പിയുടെ നേതൃത്വത്തിൽ സ്വീകരിക്കുകയായിരുന്നു.



