മൈലാഞ്ചിമൊഞ്ചിൽ സൗഹൃദത്തിന്റെ നെയ്ത്ത്: കൂളിമാട് ഉബുണ്ടു കാർണിവലിൽ മതേതരത്വത്തിന്റെ നിറംചാർത്തി ‘മെഹന്ദി ഫെസ്റ്റ്’

കൂളിമാട്: ഇന്ത്യയുടെയും കേരളത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തെയും മതേതര മൂല്യങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ട് കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘ഉബുണ്ടു കാർണിവൽ’ മറ്റൊരു ശ്രദ്ധേയമായ ചടങ്ങിന് വേദിയായി. വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ സംഗമമായി മാറിയ കാർണിവലിൽ സംഘടിപ്പിച്ച ‘മെഹന്ദി ഫെസ്റ്റ്’ മതേതരത്വത്തിന്റെ പുതിയൊരു അടയാളമായി മാറി.ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. നദീറ യും കോഴിക്കോട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് ടീച്ചറും ചേർന്ന് മൈലാഞ്ചി അണിയിച്ചു നൽകിയത് ഏറെ വൈകാരികവും സന്ദേശപ്രധാനവുമായ കാഴ്ചയായി.വിവാഹങ്ങളുടെയും ഈദ് ആഘോഷങ്ങളുടെയും അവിഭാജ്യ ഘടകമായ മൈലാഞ്ചി, ഇത്തവണ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി മാറുകയായിരുന്നു. മതങ്ങൾക്കും സംസ്കാരങ്ങൾക്കും അതീതമായി, കൈകൾ കോർത്തുപിടിച്ച് മുന്നോട്ട് പോകുന്ന ഒരു സമൂഹത്തിന്റെ പ്രതീകമാണ് ഈ വേദി എന്ന് സംഘാടകർ പറഞ്ഞു.”വ്യത്യസ്ത സംസ്കാരങ്ങൾ അലിഞ്ഞുചേരുന്ന നമ്മുടെ നാട്ടിൽ, കലയും സൗഹൃദവും ലഹരിയില്ലാത്ത ആഘോഷങ്ങളിലൂടെ പങ്കുവെക്കുക എന്നതാണ് ഈ കാർണിവലിന്റെ ലക്ഷ്യം. മെഹന്ദി ഫെസ്റ്റ് വെറുമൊരു ആഘോഷമല്ല, മറിച്ച് നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ വലിയ ആശയത്തെ ഓർമ്മിപ്പിക്കുന്ന ഒന്നാണ്,” സംഘാടകർ വ്യക്തമാക്കി.വനിതാ സംരംഭകരുടെ കൂട്ടായ്മയായ ‘ഗ്രോ ഹെർ’ (Grow Her) പ്ലാറ്റ്‌ഫോമിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ കാർണിവൽ, സാമൂഹിക സൗഹൃദത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും ഒത്തുചേരൽ കൂടിയാണ്. മെയ് 22-ന് തുടങ്ങിയ കാർണിവൽ മെയ് 27-ന് സമാപിക്കും.



