താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്: യാത്രാസമയം മുൻകൂട്ടി നിശ്ചയിക്കണമെന്ന് നിർദ്ദേശം

താമരശ്ശേരി: ചുരത്തിൽ വാഹനങ്ങളുടെ അതിപ്രസരവും ലോറി തകരാറിലായതും മൂലം അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരത്തിലെ ഏഴാം വളവിന് സമീപം ചരക്കുലോറി കേടായി റോഡിൽ കിടക്കുന്നതും, സ്കൂൾ അവധിക്കാലത്തിന്റെ അവസാന നാളുകളായതിനാൽ വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവുമാണ് ചുരത്തെ പൂർണ്ണമായും നിശ്ചലമാക്കിയത്.
നിലവിൽ ചുരത്തിന്റെ ഒന്നാം വളവ് മുതൽ മുകളിലേക്ക് കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമാണ്. മണിക്കൂറുകളോളമാണ് യാത്രക്കാർ ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്.തകരാറിലായ ലോറി നീക്കം ചെയ്യാനും ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ പോലീസും ചുരം സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിവരികയാണ്.
👉🏻 വരും ദിവസങ്ങളിലും കുരുക്ക് മുറുകാൻ സാധ്യത
പ്രത്യേക അറിയിപ്പ്: നാളെയും മറ്റന്നാളും (ശനി, ഞായർ) വരാനിരിക്കുന്ന അവധി ദിവസങ്ങളിൽ ചുരത്തിൽ ഇതിലും ശക്തമായ ഗതാഗതക്കുരുക്ക് ഉണ്ടാകാനാണ് സാധ്യതയെന്ന് അധികൃതരും പോലീസും മുന്നറിയിപ്പ് നൽകുന്നു.
സ്കൂൾ പൂട്ടിയിടുന്ന വേനലവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഈ വീക്കെൻഡിൽ വയനാട്ടിലേക്ക് സഞ്ചാരികളുടെ വൻ കുത്തൊഴുക്ക് പ്രതീക്ഷിക്കുന്നുണ്ട്. ഇത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയേക്കാം.
👉🏻യാത്രക്കാരുടെ ശ്രദ്ധയ്ക്ക്:
•സമയം മുൻകൂട്ടി കാണുക: അത്യാവശ്യ കാര്യങ്ങൾക്കായി ചുരം വഴി യാത്ര ചെയ്യുന്ന പൊതുജനങ്ങളും രോഗികളുമായി പോകുന്ന വാഹനങ്ങളും യാത്രാസമയം മുൻകൂട്ടി കണ്ട് വേണം യാത്ര തിരിക്കാൻ.
•ബദൽ റോഡുകൾ ഉപയോഗിക്കുക: അടിയന്തര യാത്രക്കാർക്ക് സാധ്യമെങ്കിൽ കുറ്റ്യാടി പക്രംതളം ചുരമോ, നാടുകാണി ചുരമോ ബദൽ മാർഗ്ഗമായി സ്വീകരിക്കാവുന്നതാണ്.
•ലെയ്ൻ പാലിക്കുക:ചുരത്തിലെ കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ കൃത്യമായ ലെയ്ൻ പാലിക്കണമെന്നും, അനാവശ്യമായി മറികടന്ന് (Overtaking) ബ്ലോക്ക് വർദ്ധിപ്പിക്കരുതെന്നും ട്രാഫിക് പോലീസ് അഭ്യർത്ഥിച്ചു.



