വിദ്യാർത്ഥികൾക്ക് കൃഷിപാഠം ഉറപ്പാക്കാൻ പാഠ്യപദ്ധതിയിൽ അവസരമൊരുക്കും: കൃഷിമന്ത്രി.

മുക്കം:വിദ്യാർത്ഥികൾക്ക് കൃഷിപാഠം പകർന്നു നൽകാനും കാർഷികരംഗത്തുള്ളവരെ സഹായിക്കുന്നതിനും മറ്റുമായി പാഠ്യ പദ്ധതിയിൽ അവസരം ഒരുക്കുമെന്ന് കൃഷിമന്ത്രി ടി സിദ്ദീഖ്. ഇതുവഴി പുതിയ ഒരു കാർഷിക സംസ്കാരം രൂപപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ സാഹിത്യകാരനും ഭാഷാ പണ്ഡിതനും സാംസ്കാരിക പ്രവർത്തകനുമായ എം എൻ കാരശ്ശേരിയുടെ വീട്ടിൽ സ്വകാര്യസന്ദർശനം നടത്തവേ നടന്ന സൗഹൃദ ചർച്ചയിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കൃഷിമന്ത്രി എം എൻ കാരശ്ശേരിയുടെ വീട്ടിൽ സൗഹൃദ സന്ദർശനം നടത്തിയത്. ഏകദേശം ഒരു മണിക്കൂറോളം കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ച മന്ത്രി കാർഷിക മേഖലയ്ക്കൊപ്പം രാഷ്ട്രീയ സാംസ്കാരിക പൊതുവിഷയങ്ങൾ വരെ കൂടിക്കാഴ്ചയിൽ അന്യോന്യം സംസാരിച്ചു.
പ്രാദേശിക കോൺഗ്രസ് നേതാക്കളും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ദീർഘനാളായുള്ള സൗഹൃദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. ഇതിനിടെ തന്റെ വീടിന്റെ ഒരു ഭാഗം കൃഷിക്കായി ഉപയോഗിക്കാനുള്ള സന്നദ്ധത എം എൻ കാരശ്ശേരി മന്ത്രിയെ അറിയിച്ചു.പരസ്പരം സ്നേഹോപദേശങ്ങളും ആശംസകളും കൈമാറിയാണ് ഇരുവരും സൗഹൃദം പുതുക്കിയത്. കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് പുതിയൊരു ദിശാബോധം ഉറപ്പു നൽകിയാണ് മന്ത്രി മടങ്ങിയത്.മന്ത്രിയോടൊപ്പം ഡി സി സി ജനറൽ സെക്രട്ടറി എം.ടി അഷ്റഫ്, ജുനൈദ് പാണ്ടികശാല, കെ.സി അഷ്റഫ്, ബാബു പൊലുകുന്ന് എന്നിവരും ഉണ്ടായിരുന്നു



