
കോഴിക്കോട്: വൈത്തിരി ‘ജംഗിൾ പാർക്ക്’ റിസോർട്ട് ഉടമ ചേവായൂർ വൃന്ദാവൻ കോളനി അറയ്ക്കൽ അബ്ദുൽ കരീമിനെ(52) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ 17 വർഷത്തിനു ശേഷം ക്രൈം ബ്രാഞ്ച് സംഘം സൗദിയിൽ നിന്ന് അറസ്റ്റ് ചെയ്തു നാട്ടിലെത്തിച്ചു. മലപ്പുറം മോങ്ങം സ്വദേശി താമരശ്ശേരി കോരങ്ങാട് എളമ്പിലക്കാട് മുഹമ്മദ് ഹനീഫ മക്കാട്ടിനെ(46) ആണ് ക്രൈം ബ്രാഞ്ച് റേഞ്ച് എസ്പി കെ.കെ.മൊയ്തീൻകോയയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.2006ൽ കൊലപാതകത്തിനു ശേഷം മുങ്ങിയ പ്രതിക്കായി അന്വേഷണ സംഘം ഇന്റർപോളിന്റെ സഹായം തേടുകയും റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 2022 നവംബറിൽ സൗദി – ഖത്തർ അതിർത്തിയിൽ നിന്ന് വ്യാജ പാസ്പോർട്ടിൽ സൗദി സുരക്ഷാസേന ഹനീഫയെ പിടികൂടി കസ്റ്റഡിയിൽ വയ്ക്കുകയായിരുന്നു. എസ്പി കെ.കെ.മൊയ്തീൻകുട്ടി, ഇൻസ്പെക്ടർ ടി.ബിനുകുമാർ, തിരുവനന്തപുരം ഇന്റർപോൾ ഉദ്യോഗസ്ഥൻ അജിത് പ്രഭാകർ എന്നിവർ ശനിയാഴ്ച സൗദി എയർപോർട്ടിൽ ഇന്റർപോൾ ഉദ്യോഗസ്ഥരിൽ നിന്ന് പ്രതിയെ ഏറ്റുവാങ്ങി ഇന്നലെ കോഴിക്കോട്ട് എത്തിക്കുകയായിരുന്നു. അബ്ദുൽ കരീം കൊലക്കേസിലെ 11 പ്രതികളിൽ ഒരാൾ മരിച്ചു.
7 പേരെ നേരത്തേ വിചാരണക്കോടതി ശിക്ഷിച്ചു. രണ്ടു പ്രതികളെ വിട്ടയച്ചു. പിടിയിലായ ഹനീഫ ഒളിവിൽ പോകുകയായിരുന്നു.ഈ കേസിൽ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ ലഭിക്കാൻ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും.


