
തിരുവമ്പാടി : മാനന്തവാടിയില്‍ ചാലി ഗദ്ദയില്‍ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച യുവ കർഷകൻ അജീഷിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്‍റ് ടി.എം ജോസഫ് ആവശ്യപ്പെട്ടു. തിരുവമ്പാടി തമ്പലമണ്ണ വാർഡില്‍ വച്ച് നടന്ന വീട്ടു മുറ്റ സദസിന്‍റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വർഷവും കാട്ടാനകളുടെ ആക്രമണം വർധിച്ചു കൊണ്ടിരിക്കുകയാണ്. വന്യമൃഗങ്ങളെ കാട്ടില്‍ തന്നെ നിയന്ത്രിക്കാനുള്ള നടപടികള്‍ സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകണം. കർഷകർക്ക് അടിയന്തരമായി നഷ്ട പരിഹാര തുക നല്‍കണം. ആനയുള്‍പ്പെടെ വന്യമൃഗ ശല്യം രൂക്ഷമാവുകയും മനുഷ്യജീവനുകള്‍ പൊലിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ വനം വിട്ട് നാട്ടിലിറങ്ങുന്ന അപകടകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലാനുള്ള അനുമതി ജില്ലാ കളക്ടർമാർക്ക് നല്‍കണമെന്ന് കേരള കോണ്‍ഗ്രസ്-എം വീട്ടുമുറ്റ സദസ് പ്രമേയം വഴി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്‍റ് ജോയി മ്ലാക്കുഴിയില്‍ അധ്യക്ഷത വഹിച്ചു. കെ.എം. പോള്‍സണ്‍, റോയി മുരിക്കോലില്‍, വിനോദ് കിഴക്കയില്‍, മാത്യു ചെമ്പോട്ടിക്കൽ, സിജോ വടക്കേൻതോട്ടം, ജോസഫ് പൈമ്പിള്ളി, വില്‍സണ്‍ താഴത്ത് പറമ്പിൽ, സണ്ണി പുതുപറമ്പിൽ, അനേക് തോണിപ്പാറ, സുബിൻ തയ്യില്‍, ദിനീഷ് കൊച്ചുപറമ്പിൽ, സുനില്‍ തട്ടാരു പറമ്പിൽ, ബെന്നി കാരിക്കാട്ട്, ശ്രീധരൻ പുതിയോട്ടില്‍ എന്നിവർ പ്രസംഗിച്ചു.



