KERALA NEWS

കാണാതായവർക്കായി തെരച്ചില്‍ ആറാം നാളിലേക്ക്; മൃതദേഹങ്ങൾ കണ്ടെത്താൻ റഡാർ പരിശോധന

മുണ്ടക്കൈ ,ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാത്തവർക്കായുള്ള ആറാം ദിവസത്തെ തെരച്ചിൽ ആരംഭിച്ചു. 1264 പേർ ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് തെരച്ചിൽ ആരംഭിച്ചിരിക്കുന്നത്. പുഞ്ചിരിമട്ടത്ത് ആദ്യമായി മണ്ണുമാന്തി യന്ത്രം എത്തിച്ചുള്ള തെരച്ചിലും ഇന്ന് അല്‍പസമയം മുന്‍പ് ആരംഭിച്ചു. മൃതദേഹങ്ങൾ കണ്ടെത്താൻ സൈന്യം കൊണ്ടുവരുന്ന റഡാറുകളും ഇന്ന് പ്രദേശത്ത് ഉപയോഗിക്കും.തിരിച്ചറിയാത്ത 67 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ മേപ്പാടിയിൽ തന്നെ സ്ഥലം കണ്ടെത്താനുള്ള നടപടികൾ ഇന്നുണ്ടായേക്കും. മേപ്പാടിക്ക് സമീപമുള്ള സ്ഥലങ്ങളിൽ സംസ്കാരം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും എതിർപ്പ് ഉയർന്നിരുന്നു. ഹാരിസൺസ് മലയാളം ലിമിറ്റഡ് ഭൂമി നൽകാൻ സന്നദ്ധ അറിയിച്ചിട്ടുണ്ട്.ദുരന്തസ്ഥലം സന്ദർശിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് ചൂരൽ മലയിലെത്തും. രക്ഷാപ്രവര്‍ത്തകരെ ഒറ്റയ്ക്ക് വിടാതെ വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ഇന്നത്തെ തെരച്ചില്‍. ചൂരല്‍മലയിലെ ബെയിലി പാലത്തിന് സമീപത്ത് വെച്ച് സൈന്യമായിരിക്കും രക്ഷാപ്രവര്‍ത്തകരെ വിവിധ സംഘങ്ങളായി തിരിച്ചശേഷം ദുരന്തമേഖലയിലേക്ക് കടത്തിവിടുക. അതേസമയം, ചാലിയാറിൽ ഇന്ന് രാവിലെ ഏഴ് മണിയോടെ രണ്ട് ഭാഗങ്ങളായി തെരച്ചിൽ പുനരാരംഭിക്കും. ചാലിയാറിലെ തെരച്ചിലും തിങ്കളാഴ്ചയോടെ അവസാനിപ്പിക്കും. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. അതേസമയം, ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്.ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്ക്കരിക്കും. സർവ്വമത പ്രാർത്ഥനയോടെ ആയിരിക്കും സംസ്കാരം നടത്തുക. ഇന്നലെ നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയിൽ നിന്നും കണ്ടെടുത്തത്. ഉരുൾപൊട്ടൽ ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഇന്നലെ തെരച്ചിൽ നടത്തി. ആദ്യ ദിവസങ്ങളിലെ പോലെ തന്നെ വിവിധ സേനകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ഇന്നലെയും തെരച്ചിൽ നടത്തിയത്. ഇന്നലെ തമിഴ്നാടിന്റെ ഫയർഫോഴ്സ് ഡോഗ് സ്ക്വാഡിന്റെ സഹകരണം കൂടി ലഭിച്ചിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com