
തോട്ടുമുക്കം : തോട്ടുമുക്കം ജുമാ മസ്ജിദ് സമൂഹത്തിന് മുന്നിൽ വീണ്ടും ഒരു മാതൃകയാവുകയാണ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും എ.പി. ഉസ്താദും ഒരുമിച്ച് ഉദ്ഘാടനം നിർവഹിച്ച ഈ സംരംഭം കഴിഞ്ഞ രണ്ട് വർഷങ്ങളായി തുടരുന്ന ശ്രദ്ധേയമായ കാഴ്ചയാണ്.
റമദാൻ മാസത്തിൽ കുട്ടികളെ പള്ളിയുമായി കൂടുതൽ അടുപ്പിക്കുകയും, അവരെ അനാവശ്യ ചിന്തകളിൽ നിന്ന് മാറ്റി നല്ല ശീലങ്ങളിലേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മഹല്ല് കമ്മിറ്റി ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പള്ളി പ്രവേശന കവാടത്തിൽ പ്രദർശിപ്പിക്കുന്ന ഒരു സൈക്കിളാണ് കുട്ടികളെ ആകർഷിക്കുന്ന പ്രധാന ഘടകം.
സുബ്ഹ് നമസ്കാരം ഉൾപ്പെടെ കൃത്യമായി പള്ളിയിൽ എത്തുന്ന ഒരു കുട്ടിക്കാണ് ഈ സൈക്കിൾ സമ്മാനമായി നൽകുന്നത്. “ഈ സൈക്കിൾ എനിക്ക് കിട്ടണം” എന്ന ഒരു സുഖകരമായ ചിന്ത കുട്ടികളുടെ ഇളം മനസ്സിൽ വളർത്തി, അവരെ പള്ളിയിലേക്ക് ആകർഷിക്കുകയാണ് മഹല്ല് കമ്മിറ്റിയുടെ ലക്ഷ്യം.
കഴിഞ്ഞ വർഷം ഇതേ രീതിയിൽ നടത്തിയ പരിപാടി കുട്ടികളുടെ സ്വഭാവത്തിലും ആരാധനാ ജീവിതത്തിലും നല്ല മാറ്റം ഉണ്ടാക്കിയതായി കമ്മിറ്റി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണയും പദ്ധതി തുടരുന്നത്.
തോട്ടുമുക്കം സ്വദേശിയും പ്രവാസിയുമായ കരിമ്പന മുജീബ് ആണ് രണ്ടുവർഷവും സൈക്കിൾ സ്പോൺസർ ചെയ്തത്. സമൂഹത്തിന്റെ ഭാവി തലമുറയെ നന്മയിലേക്കു നയിക്കുന്ന ഈ പ്രവർത്തനം പ്രദേശത്ത് വ്യാപകമായ പ്രശംസ നേടുകയാണ്.



