
കൂരാച്ചുണ്ട്: വന്യജീവി ശല്യം മൂലം ജനങ്ങള്‍ ഭീതിയോടെ കഴിയുന്ന കല്ലാനോട് മേഖലയിലെ ദശരഥൻ കടവില്‍ ഇന്നലെ പകല്‍ സമയത്തും കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി. സാധാരണയായി രാത്രിയോടെ ഇറങ്ങുന്ന കാട്ടാനകള്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെ തന്നെ ഈന്തൻ കടവ് ഭാഗത്ത് എത്തി.
തുടർന്ന് നാട്ടുകാരും വനം ഉദ്യോഗസ്ഥരും പടക്കം പൊട്ടിച്ചു ആനകളെ തുരത്തിയെങ്കിലും റിസർവോയർ കടന്ന് ദശരഥൻ കടവിലെ ജനവാസ കേന്ദ്രത്തിലേക്ക് രണ്ട് ആനകള്‍ നീന്തി എത്തുകയായിരുന്നു. ആഴ്ചകളായി കാട്ടാനകള്‍ ഈ പ്രദേശത്ത് സ്ഥിരമായി എത്തുന്നത് നാട്ടുകാരെ ഏറെ ഭയപ്പെടുത്തുന്നുണ്ട്.
വാർഡ് മെമ്പർ അരുണ്‍ ജോസിന്‍റെ നേതൃത്വത്തില്‍ പ്രദേശത്ത് രൂപീകരിച്ച രക്ഷാ സ്ക്വാഡിന്‍റെ പ്രവർത്തകരും വനം ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരുടെ കൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്.



