KERALA NEWS

ജൽജീവൻ മിഷൻ പ്രവൃത്തികളുടെ ഭാഗമായി കുഴിച്ച റോഡുകൾക്ക് മുൻഗണന; തദ്ദേശ റോഡ് പുനരുദ്ധാരണം, സുപ്രധാന യോഗം ചേർന്നു

തിരുവനന്തപുരം: തദ്ദേശ റോഡ് പുനരുദ്ധാരണം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൊതുമാനദണ്ഡം അനുസരിച്ച് എംഎൽഎമാർ നിർദ്ദേശിക്കുന്ന പ്രവൃത്തികൾ സർക്കാരിൽ സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ധനകാര്യ വകുപ്പ് ഇവ മുൻഗണന ക്രമത്തിൽ ക്രമീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറും.

ഇതനുസരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഭരണാനുമതി പുറപ്പെടുവിക്കണം. പ്രധാന റോഡുകൾ, സ്‌കൂൾ, കോളേജ്, ആശുപത്രി, ടൂറിസം മേഖലകൾ മുതലായവയെ ബന്ധിപ്പിക്കുന്ന തദ്ദേശ റോഡുകൾ, ജൽജീവൻ മിഷൻ പ്രവൃത്തികളുടെ ഭാഗമായി കുഴിക്കേണ്ടി വന്നതും പൂർവ്വസ്ഥിതിയിലാക്കാൻ സാധിക്കാത്തതുമായ റോഡുകൾ എന്നിവയ്ക്ക് മുൻഗണന നൽകും. നേരത്തെ നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ മാർഗരേഖ കാലികമായ മാറ്റങ്ങളോടെ പ്രയോജനപ്പെടുത്തും. ഗുണനിലവാര പരിശോധനക്കായി ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേത്യത്വത്തിൽ ജില്ലാതല സാങ്കേതിക സമിതി രൂപീകരിക്കും. പ്രവൃത്തികൾ സംബന്ധിച്ച വിശദാംശങ്ങൾ എംഎൽഎമാർ 2024 നവംബർ 30നകം സമർപ്പിക്കണം.തെരഞ്ഞെടുക്കപ്പെടുന്ന റോഡുകളുടെ പേര്, നീളം, വീതി എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തി പട്ടികയിൽ ഉൾപ്പെട്ടവയാകണമെന്ന് എംഎൽഎമാർ ഉറപ്പാക്കണം.

ജില്ലാ പഞ്ചായത്ത്/ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമ പഞ്ചായത്ത്/ നഗരസഭ/ കോർപ്പറേഷൻ അറ്റകുറ്റപ്പണികൾക്കോ പുനരുദ്ധാരണത്തിനോ ഫണ്ട് അനുവദിച്ച റോഡുകൾ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്ന് ഉറപ്പാക്കാണം. അറ്റകുറ്റപ്പണികൾ, ഭാഗിക പ്രവൃത്തികൾ എന്നിവ അടുത്ത കാലത്ത് നടപ്പിലാക്കിയ റോഡുകൾ പരിഗണിക്കുന്ന പക്ഷം ബാധ്യത കാലയളവിൽ (ഡിഫക്ട് ലയബിലിറ്റി പിരിയഡ്) ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണം.നടപടിക്രമങ്ങൾ പൂർത്തീകരിച്ച് 2024 ഡിസംബർ 20 നകം തദ്ദേശസ്വയംഭരണ വകുപ്പ് ഭരണാനുമതി പുറപ്പെടുവിക്കണം. പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ റോഡുകളുടെയും പുനരുദ്ധാരണ പ്രവൃത്തികൾ 2025 ഏപ്രിലിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. എംഎൽഎമാരിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ ക്രോഡീകരിക്കുന്നത് മുതൽ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തികരിക്കുന്നതുവരെയുള്ള ഓരോ ഘട്ടവും സൂക്ഷ്മമായി മോണിറ്ററിംഗ് നടത്തുന്നതിന് പോർട്ടൽ സജ്ജമാക്കും. നിശ്ചയിക്കപ്പെട്ട തീയതികളിൽ പോർട്ടലിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുരോഗതി അവലോകനം ചെയ്യും. പ്രവൃത്തികൾക്ക് കുറഞ്ഞ ബാധ്യത കാലയളവ് രണ്ട് വർഷമായി നിജപ്പെടുത്തും. യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com