തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ മലയോര മേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യം പതിവായിട്ടും,അവയെ തുരുത്തുന്നതിനോ, പ്രതിരോധിക്കുന്നതിനോ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കാത്തതിനെതിരെ പ്രവാസി കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
മുൻകാലങ്ങളിൽ എങ്ങും ഇല്ലാത്ത നിലയിൽ കാർഷിക മേഖലയിൽ വന്യമൃഗങ്ങളുടെ കടന്നുകയറ്റം മൂലം കൃഷി പാടെ തകർന്നു. നിരവധി ആളുകളുടെ കൃഷിയും ജീവനുംനഷ്ടമായി. പ്രവാസികളായ ചെറുകിട കർഷകരുടെ ജീവിതോപാധികൾ നശിച്ചതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും,ജീവിതം തന്നെ വഴിമുട്ടിയ നിലയിലുമായി.
നീണ്ടകാലത്തെ പ്രവാസത്തിനുശേഷം തിരിച്ചെത്തി കോഴി ഫാം പോലെയുള്ള ചെറുകിട വ്യവസായങ്ങളുമായി മുന്നോട്ടു പോകുന്നവർക്കും വലിയ തിരിച്ചടിയാണ് വന്യമൃഗങ്ങളുടെ ശല്യം. പ്രവാസിയായിരിക്കുന്നവരുടെ മാതാപിതാക്കൾ ഏതുനിമിഷവും വന്യമൃഗങ്ങളുടെ ആക്രമത്തിൽപ്പെടാം എന്ന ആശങ്കയിലാണ് മലയോര മേഖലയിലെ പ്രവാസികളും.
മുമ്പെങ്ങും ഇല്ലാത്ത രീതിയിൽ അടുത്തകാലത്തായി അടിക്കടി പുലിയും, കടുവയും, കാട്ടാനകൾ അടക്കമുള്ള മറ്റു വന്യജീവികൾ ജനവാസ മേഖലകളിൽ പ്രത്യക്ഷപ്പെടുന്നത് എങ്ങനെയെന്ന് അന്വേഷണം നടത്തണമെന്നും, ഇവയെ കാടിനുള്ളിൽ തന്നെ നിർത്തുന്നതിന് ആവശ്യമായ ശാശ്വതമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ സർക്കാർ നടത്തണമെന്നും, അല്ലാത്തപക്ഷം കർഷകരെയും പൊതു ജനങ്ങളെ അണിനിരത്തി വന്യജീവികളെ തുരത്തുന്നതിന് ആവശ്യമായ പരമ്പരാഗത രീതികൾ ഉപയോഗപ്പെടുത്തുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ അറിയിച്ചു.
പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പ്രസിഡണ്ട് ലൈജു അരീപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ,സണ്ണി കപ്പാട്ട്മല,ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ജോസഫ് ആലവേലിയിൽ, സിബിൻ പാറാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.



