
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് തുഷാരഗിരി ഡിവിഷനിൽ കാട്ടാനക്കൂട്ടം ഇറങ്ങി ജോൺസൺ തകടിയേൽ, സുരേഷ് കല്ലുംകൂട്ടം, ചാക്കോ കോക്കാട്ട്, ജോയ് മുള്ളൻകുഴി എന്നീ കർഷകരുടെവാഴ തെങ്ങ് കൊക്കോ കൃഷി തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചു.
നിരന്തരമായി കാട്ടാന നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് ഈ മേഖലയിലെ കർഷകർക്ക് തീരാ ദുരിതമായി മാറിയിരിക്കുകയാണ്. പ്രദേശത്തുനിന്ന് കൃഷിഭൂമിയും വീടും ഉപേക്ഷിച്ചു പോകുന്ന കർഷകരുടെ എണ്ണം നാൾക്ക് നാൾ വർദ്ധിച്ചുവരുന്നു. വർഷങ്ങളായി കൊട്ടിഘോഷിക്കുന്ന സോളാർ പെൻസിങ് ഒരു മീറ്റർ പോലും ഈ പ്രദേശത്ത് സ്ഥാപിക്കുകയോ പരിപാലിക്കുകയോ ചെയ്യാത്തതാണ് നിരന്തരമായി ഉണ്ടാകുന്ന വന്യമൃഗങ്ങളുടെ കടന്നുകയറ്റത്തിന് കാരണമെന്നും നാട്ടുകാർ പറഞ്ഞു. കൃഷി നശിപ്പിച്ച ഇടങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, സ്ഥിരം സമിതി അധ്യക്ഷൻ വിൻസെന്റ് വടക്കേമുറിയിൽ,വാർഡ് മെമ്പർ ജിജി എലുവാലുക്കൽ ഫ്രാൻസിസ് ചാലിൽ, ജോജോ മാടവന, ടോണി പന്തലാടി, ജോസ് ആലപ്പാട്ട്, ജോസ് കാരൂപ്പാറ, ഷിനു കരിക്കുന്നേൽ തുടങ്ങിയവർ സന്ദർശിച്ചു.
തിരുവമ്പാടി എംഎൽഎ രണ്ടോമൂന്നോ ഉദ്ഘാടനം സോളാർ ഫെൻസിങ്ങിന്റെ പേരിൽ നടത്തിയതല്ലാതെ ഈ പ്രദേശത്ത് സ്ഥാപിക്കാൻ ആവശ്യമായ ആത്മാർത്ഥമായ ഇടപെടലുകൾ നാളിതുവരെ നടത്താത്തതാണ് നിരന്തരമായ വന്യമൃഗ ശല്യത്തിന് കാരണമെന്നും അടിയന്തരമായി സോളാർ ഫെൻസിംഗ് സ്ഥാപിച്ച് ക്ലീറൻസ് നടപ്പിലാക്കി വാച്ചർമാരെ നിയോഗിച്ചെങ്കിൽ മാത്രമേ ഈ മേഖലയിൽ കർഷകർക്ക് നിലനിൽക്കാൻ സാധിക്കുകയുള്ളൂ എന്നും സംഘം വിലയിരുത്തി. അടിയന്തരമായി പ്രദേശത്തെ വന്യമൃഗ ശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ടും സംഘവും ആവശ്യപ്പെട്ടു.



